Wednesday, August 11, 2010

സൈദ്ധാന്തികവിചാരങ്ങളുടെ സമകാലികവായനകള്‍

സൈദ്ധാന്തികവിചാരങ്ങളുടെ
സമകാലികവായനകള്‍
വി.കെ.ബാബു,മേപ്പയൂര്‍
(മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

ഇക്കോഫെമിനിസം ഇക്കോടൂറിസം മാര്‍ക്സിസം എന്ന എന്‍ എം പിയേഴ്‍സന്റെ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ കേരളീയസാമൂഹികപരിസരത്തുനിന്ന് ലോകത്തിന്റെ പരിണാമങ്ങളെ സാകൂതം നിരീക്ഷിക്കുന്ന ഒരു സാസ്കാരികവിമര്‍ശകനെയാണ് കാണാനാവുക.ഏത് ഉത്തരാധുനികസിദ്ധാന്തം വിലയിരുത്തുമ്പോഴും മനുഷ്യനും പ്രകൃതിയും കേരളീയപരിസരവും കടന്നുവരുന്നത് സ്വന്തം മണ്ണിലും ചിന്തയിലും കാലുറപ്പിക്കാനാഗ്രഹിക്കുന്ന സൂക്ഷ്മഗ്രാഹിയായ ഒരു രാഷ്ട്രീയനിരീക്ഷകനെ അടയാളപ്പെടുത്തന്നുണ്ട്.1950 കള്‍ക്കുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തത്വചിന്തയിലും സാസ്കാരികപഠനത്തിലും രൂപപ്പെട്ട നവീനസിദ്ധാന്തങ്ങളുടെ ഭിന്നവായനകള്‍ ഓരോന്നും പരിചയപ്പെടുത്തുന്നതാകട്ടെ സമകാലിക കേരളീയപരിസരത്ത് കാലുറപ്പിച്ചുകൊണ്ടാണെന്നതാണ് ഇവയെ വ്യതിരിക്തമാക്കുന്നത്.തീക്ഷ്ണമായ ജനോന്‍മുഖതയും മാര്‍ക്സിയന്‍ രീതിശാസ്ത്രം പ്രദാനം ചെയ്യുന്ന ഉള്‍കരുത്തും പ്രകൃതിസ്നേഹവും പ്രബന്ധങ്ങളെ തമ്മിലിണക്കുന്ന ജൈവതയായി പരിണമിക്കുന്നുണ്ടെന്നത് ഗ്രന്ഥത്തെ മികച്ച വായനാനുഭവമാക്കുന്ന മുഖ്യഘടകമായി നിലകൊള്ളുന്നു.എന്നാല്‍ യുക്തിപരമായ അനുസ്യൂതി തടസ്സപ്പെടുത്തുന്ന ഒന്നുരണ്ട് ലേഖനങ്ങള്‍ ഗൗരവമായ വായനയെ നിരാശപ്പെടുത്തുന്നുമുണ്ട്.

മൊത്തം പതിനാറ് പ്രബന്ധങ്ങളാണ് പുസ്തകത്തില്‍.ഇക്കോടൂറിസം എന്ന ആദ്യലേഖനത്തില്‍ പ്രകൃതിയുടെ പ്രണയാര്‍ത്ഥികളായെത്തുന്ന വിനോദസഞ്ചാരികളെ നവമുതലാളിത്തം വിപണനവചനങ്ങളുടെ മനോഹാരിതയില്‍ തളച്ചിടുന്നതിന്റെ പിന്നിലെ മൂലധന താത്പര്യങ്ങളുടെ വിശദീകരണമാണ്.അനശ്വരതയും അനന്തതയും ദര്‍ശിക്കാനെത്തുന്നവരെ മെഗാ റിസോര്‍ട്ട് ടൂറിസം, സാസ്കാരിക ആവിഷ്കാരങ്ങള്‍ കണ്ടെത്തുന്നതില്‍ നിന്നകറ്റിയത് നവമുതലാളിത്തത്തിന്റെ ദര്‍ശനമാണെന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു.ഹരിതസൗന്ദര്യശാസ്ത്രം എന്ന ഉപന്യാസത്തിലാകട്ടെ മിഷേല്‍ ഫുക്കോയുടെ ഹരിതദര്‍ശന ചിന്തകളുടെ സാംഗത്യമാണ് അന്വേഷണവിഷയം.പരിസ്ഥിതി പരിപ്രേക്ഷ്യത്തിന്റെ വ്യത്യസ്ത തലങ്ങള്‍ അനാവരണം ചെയ്യുന്ന Discourse of the Environment ല്‍ ഫുക്കോ ഹരിതസൗന്ദര്യശാസ്ത്രത്തെ ആത്മധ്യാനത്തിന്റേയും ആത്മജ്ഞാനത്തിന്റേയും ആത്മപരിശോധനയുടേയും ഒരു നിരന്തരപ്രക്രിയയായി കാണുന്നത് അതീവസംഗതമെന്നാണ് ലേഖകന്‍ ഓര്‍മിപ്പിക്കുന്നത്.ഒപ്പം പരിസ്ഥിതിവാദവും ഉത്തരാധുനികതയും തമ്മിലുള്ള നേര്‍സംവാദത്തിന്റെ പ്രശ്നമണ്ഡലങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്.ഗ്രീന്‍ എതിക്സിനെ അടിസ്ഥാനമാക്കിയുള്ള പോരാട്ടം മനുഷ്യനിലനില്‍പിനായുള്ള സത്യാഗ്രഹമത്രെ.

ആഗോളവല്‍ക്കരണകാലത്തെ കൃത്രിമനിര്‍മിതികളേയും മാധ്യമസാമ്രാജ്യാധിനിവേശങ്ങളേയുമാണ് തുടര്‍ന്നുവരുന്ന ലേഖനങ്ങളില്‍ തുറന്നുകാട്ടുന്നത്.ചോംസ്കിയുടെ നിരീക്ഷണങ്ങളുടെ ചുവടുപിടിച്ചുള്ളതെങ്കിലും സ്വന്തമായ കൂട്ടിച്ചേര്‍ക്കലുകളിലൂടെ ഇന്ത്യനവസ്ഥയില്‍ അവയുടെ പ്രയോഗപരിസരം അനാവരണം ചെയ്യുന്നു.ഏത് രാഷ്ട്രീയമുന്നണിയും തങ്ങളുടെ അധികാരരാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നത് ആക്കിമാറ്റാന്‍ ആഗോളവല്‍ക്കരണശക്തികള്‍ക്ക് കഴിയുന്നു എന്ന നിഗമനം സമകാല ഇന്ത്യനവസ്ഥയുടെ ഓര്‍മപ്പെടുത്തലായി പരിണമിക്കുന്നത് സ്വാഭാവികം.നിയോലിബറലിസം അരാഷ്ട്രീയപൗരസമൂഹനിര്‍മിതി ലക്ഷ്യം വച്ച് ആഗോളസമ്പദ്‍വ്യവസ്ഥയുടെ പ്രവാഹപഥത്തിലെത്തിയ മൂന്നാംലോകരാഷ്ട്രങ്ങളില്‍ ഇടപെടുകയും അമേരിക്കാവല്‍ക്കരണത്തിനായി മാധ്യമശൃംഖലകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.അക്കാദമീഷ്യരിലൂടെയും ഉദ്യോഗസ്ഥരിലൂടെയും പബ്ലിക് റിലേഷന്‍ ഏജന്‍സികളിലൂടെയും ഓപ്പറേറ്റ് ചെയ്താണ് കോര്‍പ്പറേറ്റ് ഐഡിയോളജിയുടെ ഈ തേരോട്ടം.ബദല്‍ മീഡിയകളുടെ പ്രസക്തിയാണ് ഇവിടെ അടിവരയിടുന്നത്.

കളിപ്പാട്ടങ്ങളിലൂടെ സംക്രമിക്കുന്ന സാംസ്കാരികമുദ്രകളെക്കുറിച്ചുള്ള ആശങ്കകളാണ് 'കളിക്കപ്പുറത്തേയ്ക്ക് വളരുന്ന കളിപ്പാട്ടങ്ങള്‍' സമ്മാനിക്കുന്നത്.പിഞ്ചുമനസ്സില്‍ പതിയുന്ന കളിക്കോപ്പുകളുടെ മുദ്രകളില്‍ ഇന്ത്യന്‍ കയ്യൊപ്പുകളുടെ അഭാവത്തെക്കുറിച്ചുള്ള ലേഖകന്റെ നിരീക്ഷണങ്ങള്‍ സവിശേഷതയാര്‍ന്ന കണ്ടെത്തലുകളാല്‍ സമ്പന്നമാണെന്ന് പറയാന്‍ മടിക്കേണ്ടതില്ല.ജനതയുടെ വംശീയരുചിബോധങ്ങളെ അമേരിക്കന്‍ രുചിയുടെ ആഗോളപ്പെരുമയാല്‍ അട്ടിമറിക്കുകയും ഫ്ലേവര്‍ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യയുടെ സഹായത്താല്‍ ലോകത്തിന്റെ രുചി രൂപപ്പെടുത്തുകയും ചെയ്യുന്ന മൂലധനതന്ത്രങ്ങളെയും തുടര്‍ന്ന് വിശകലനം നടത്തുന്നു.പഞ്ചസാരപ്പാവില്‍ വിരിയുന്ന ബഹുരാഷ്ട്രമോഹങ്ങള്‍ എന്ന പഠനവും ഈ ദിശയിലുള്ളതാണ്.

'അശ്ലീലതയും ഉത്തരാധുനികതയും' വ്യതിയാനങ്ങള്‍ക്ക് വിധേയമാവുന്ന പോപ്പുലര്‍ കള്‍ച്ചറിനെക്കുറിച്ചുള്ളതാണ്.ബ്രിയന്‍ മക്നറുടെ പഠനത്തെ ആസ്പദമാക്കിയുള്ളതാണ് ഈ രചന.ഉത്തരാധുനിക ചിന്ത ലൈംഗികതയുടെ വ്യാപനത്തിന് പ്രയോജനപ്പെട്ടു മുതലായ നിരീക്ഷണങ്ങള്‍ തര്‍ക്കങ്ങള്‍ ക്ഷണിച്ചുവരുത്തിയേക്കാം.എന്നാല്‍ ലൈംഗികമേഖലയിലുണ്ടായ വിമോചനപരമായ സാഹചര്യങ്ങളെ മുതലാളിത്ത-ഉത്തരാധുനിക തത്വചിന്ത വാണിജ്യവല്‍ക്കരിച്ചു എന്ന മക്നറുടെ മതം സംഗതം തന്നെ.പോര്‍ണോഗ്രാഫിയുടെ രാഷ്ടീയ സാംസാകാരികതലം ചര്‍ച്ചചെയ്യുന്നുമുണ്ട് ഈ ഭാഗത്ത്.

'പാശ്ചാത്യസംസ്കാരത്തിന്റെ പുതിയ സാമ്രാജ്യത്വരൂപം' സിയാ ഉദിന്‍ സര്‍ദാറുടെ Post modernism and the other എന്ന രചനയുടെ നിരൂപണപശ്ചാത്തലത്തിലുള്ള ഒരു പ്രതികരണമാണ്.ഉത്തരാധുനികത ആധിപത്യനിര്‍മ്മിതിയുടെ നവീനതരംഗം മാത്രമാണെന്നും അത് വിമോചനാത്മകമല്ലെന്നും സിയാ ഉദിന്‍ സര്‍ദാറിനെ പിന്‍പറ്റി ലേഖകനും വാദിച്ചുറപ്പിക്കുന്നു.ഞാന്‍ വാങ്ങുന്നു അതിനാല്‍ ഞാന്‍ ഉണ്ട്(I shop therefore I am) എന്ന ദര്‍ശനത്തെ അടിസ്ഥാനമാക്കി മുതലാളിത്തത്തിന്റെ വിവിധ തലമുറകളിലെ കൊളംബസ്സുമാര്‍ കടല്‍കടത്തുന്ന ഉപഭോഗസംസ്കൃതിയുടെ സൈദ്ധാന്തികതലം ചിഹ്നശാസ്ത്രം പോലുള്ള വിചിന്തനോപകരണങ്ങളുടെ സഹായത്താല്‍ അന്വേഷിക്കുകയാണ് തുടര്‍ന്ന്.'സംസാകാരത്തിന്റ വ്യവസായനിര്‍മ്മിതി' എന്ന പഠനത്തിലാകട്ടെ തിയോദര്‍ അഡോണയുടെ പഠനങ്ങളെയാണ് ആസ്പദമാക്കുന്നത്.

ഇക്കോഫെമിനിസം പരിസ്ഥിതിവാദത്തേയും സ്ത്രീവാദത്തേയും സോഷ്യലിസത്തേയും ആദിവാസിരാഷ്ട്രീയത്തേയും സമന്വയിപ്പിക്കുന്ന ഒന്നായിട്ടാണ് പിയേഴ്‍സണ്‍ കണ്ടെടുക്കാനാഗ്രഹിക്കുന്നത്.പോസ്റ്റ്മോഡേണ്‍ പ്ലൂരലിസത്തിന്റെ ധര്‍മ്മശാസ്ത്രനിയമങ്ങളേയും ,വര്‍ഗ്ഗസമൂഹത്തിന്റെ സാമ്പത്തികനിയമത്തിലേയ്ക്ക് എല്ലാറ്റിനേയും വ്യവസ്ഥവല്‍ക്കരിക്കുന്ന മാര്‍ക്സിയന്‍ സിദ്ധാന്തത്തേയും ഒരു പോലെ തള്ളുന്ന ഇക്കോഫെമിനിസം പ്രതീക്ഷയ്ക്ക് വകനല്കുന്നതായി ഗ്രന്ഥകര്‍ത്താവ് കാണുന്നു.മാര്‍ക്സ് മൂലധനത്തെ പുരുഷനായും ലേബറിനെ പിതാവായും പ്രകൃതിയെ സ്ത്രീയായും ചിത്രീകരിച്ചിട്ടുണ്ടെന്നും ഇത് പുരുഷാധിപത്യപരമാണെന്നുമാണ് ഇക്കോഫെമിനിസ്റ്റുകളുടെ വിമര്‍ശനം.മനുഷ്യര്‍ക്ക് സംസ്കാരം സൃഷ്ടിക്കണമെങ്കില്‍ മൃഗങ്ങളുടെ നിശ്ശബ്ദമായ സഹകരണം ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്ന ഇക്കോഫെമിനിസത്തിന്റെ ഓര്‍മപ്പെടുത്തല്‍ മനുഷ്യനെ കൂടുതല്‍ വിനയാന്വിതരാക്കും .പുസ്തകത്തെ കൂടുതല്‍ പ്രസക്തവും എന്ന് കരുതാം.

Tuesday, July 13, 2010

വിവാദകാലങ്ങളിലെ ആട്മാറാട്ടം

വിവാദകാലങ്ങളില്‍ സംഭവിക്കുന്നത്


സ്വത്വവിവാദങ്ങളിലെ ആട്മാറാട്ടം



വി.കെ.ബാബു,മേപ്പയൂര്‍

(മാതൃഭൂമി ആഴ്ചപതിപ്പില്‍ ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ചത്)

"കെ..എന്‍.ഉം ഒരു സ്വത്വവാദിയും തമ്മിലുള്ള ഒരേ ഒരു വ്യത്യാസം കെ..എന്‍ ഒരു സ്വത്വവാദി അല്ല എന്നതു മാത്രമാണ്.”

ത്രമാപ്പീസിലെ ജോലി കഴിഞ്ഞ് മിനിക്കഥാകൃത്ത് സമയം പാഴാക്കാതെ ഒരു ഓട്ടോ പിടിച്ച് പുതിയ ബസ്‍സ്റ്റാന്റിലെത്തിയതും പതിവുപോലെ വടക്കുഭാഗത്തുള്ള മെഡിക്കല്‍ ഷോപ്പിനു സമീപത്തേക്ക് നോട്ടമയക്കുകയായിരുന്നു ചെയ്തത് . തൊട്ടില്‍പ്പാലം ടി.ടി. നീണ്ടുകിടക്കുന്നത് കണ്ട് സന്തോഷത്തോടെ നടത്തത്തിന് വേഗത കൂട്ടി.കയറി ഇഷ്ടപ്പെട്ട വിന്‍ഡോ സീറ്റിലേക്ക് ചാഞ്ഞു.എഴുത്തുകാര്‍ പൊതുവെ വിന്‍ഡോ സീറ്റുകളാണ് മനോരാജ്യത്തലേര്‍പ്പെടാനായി തിരഞ്ഞെടുക്കുന്നതെന്ന്, ഈയിടെ സ്ത്രീ കഥാകൃത്ത് എഴുതിയത് വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് വീണ്ടും ഓര്‍മിച്ചു.


ഇന്നത്തെ പത്രത്തില്‍ ലേഖനം എഴുതിയ ആളാണ് ബസ്സില്‍ വന്നിരുന്നതെന്നറിയാതെ യാത്രക്കാര്‍ അസ്വാഭാവികമായി ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇരിപ്പ് തുടരുന്നതില്‍ ഒന്നും പറയാനാവില്ല.എന്നാല്‍ കുറെക്കാലമായി നടന്നുവരുന്ന സ്വത്വരാഷ്ട്രീയചര്‍ച്ചകളില്‍ പങ്കെടുത്തുവരുന്ന കേരളബുദ്ധിജീവികളില്‍ തന്റെ സൃഷ്ടി ഉണ്ടാക്കാനിടയുള്ള പ്രതികരണങ്ങള്‍ (സ്വത്വമാത്രവാദികളില്‍ ആഹ്ളാദവും വര്‍ഗമാത്രവാദികളില്‍ അസ്വസ്ഥതയും) ഭാവനചെയ്യാനുള്ള തന്റെ സ്വാതന്ത്ര്യം അവര്‍ അനുവദിച്ചു തരുമെന്നുറപ്പ്.നാളെയോ മറ്റന്നാളോ പ്രതികരണങ്ങള്‍ വന്നേക്കാം.ചിലപ്പാള്‍ അടുത്ത ആഴ്ചയിലേക്ക് നീളാനിടയുണ്ട്. ഏതെങ്കിലും സ്വത്വവാദി അടുത്ത ഉപന്യാസത്തിന്റെ തുടക്കത്തില്‍ എടുത്തുദ്ധരിക്കുകയും ചെയ്തേക്കാം.(അതുകൊണ്ട് തനിക്ക് ഗുണമേ ഉണ്ടാകൂ എന്നോര്‍ത്തപ്പോള്‍ ഉള്ളാലെ വന്ന ചിരി അമര്‍ത്തുമ്പോള്‍ അടുത്തിരിക്കുന്ന ആളിനെ അറിയാതെ നോക്കിപ്പായി.)ഇനി കല്ല്കടവില്‍ ബസ്സിറങ്ങുന്നതുവരെ മനോവ്യാപാരങ്ങളില്‍ ഏര്‍പ്പെടാന്‍ ഇതുമതി.മൃദു ഹിന്ദുത്വവാദികളും മൃദു ഇസ്ലാമികവാദികളും ആയി തിരിഞ്ഞ് സി.പി.എം. ബുദ്ധിജീവികള്‍ എഴുത്ത് യുദ്ധം തുടങ്ങിയതോടെ പാര്‍ടി ആരെ തുണയ്ക്കും എന്ന ചോദ്യവുമായി മാധ്യമങ്ങള്‍ രംഗം കൊഴുപ്പിക്കാന്‍ ജാഗ്രതയോടെയുള്ള കാര്യം ഓര്‍ത്തെടുത്തു.


ഒന്നര മണിക്കൂറായി കാണും - മയക്കത്തില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ ഇറങ്ങാനുള്ള സ്റ്റോപ്പിന് അടുത്തെത്തിയിരിക്കുന്നു.തനിക്കിറങ്ങേണ്ട സ്റ്റോപ്പില്‍ തന്നെ ബസ് നിര്‍ത്തിച്ച് ഇറങ്ങാന്‍ കഴിയാത്ത സ്വതന്ത്രബുദ്ധിജീവിയല്ലല്ലോ താന്‍.വേട്ടക്കാരനായ കണ്ടക്ടര്‍ക്കും ഇരകളായ യാത്രക്കാര്‍ക്കും ഇടയിലൂടെ (മെയ്യഭ്യാസി എന്ന് ഹമീദ് പറഞ്ഞപോലെ പറയേണ്ടതില്ല) ഒരുവിധം ഊര്‍ന്നിറങ്ങി.പച്ചക്കറിമണവും മീന്‍നാറ്റവും ഒരുപോലെ അനുഭവപ്പെടുന്ന റോഡിലൂടെ കുറേക്കൂടി മുന്നോട്ട് നടന്നു.ചെരിപ്പിന്റെ വള്ളി അല്പം പൊട്ടിയിട്ട് ദിവസങ്ങളായി.പള്ളിക്ക് സമീപം റോഡരികിലുള്ള ചെരിപ്പുകുത്തിയെക്കൊണ്ട് തുന്നിക്കാനായി രാവിലെ പോയെങ്കിലും അയാളെ കാണാന്‍ കഴിഞ്ഞില്ല. ഉച്ചയ്ക്ക് ഊണ് കഴിക്കാനായി ഇറങ്ങിയപ്പോള്‍ നോക്കിയെങ്കിലും തമിഴ് സ്വത്വവാദി തിരക്കിലായിരുന്നു.പള്ളിക്കു ചുറ്റും പ്രാര്‍ത്ഥനയ്കായി എത്തിയവര്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആഡംബരകാറുകളുടേയും മോട്ടോര്‍ സൈക്കിളുകളുടേയും ഇടയില്‍ ഫുട്പാത്തില്‍ ഇരിക്കുന്ന ചെരിപ്പുകുത്തിയെ കണ്ടെത്താന്‍ തന്നെ പ്രയാസം .അയാളുടെ നെറ്റിയിലെ വലിയ കുങ്കമപ്പൊട്ടും കൈത്തണ്ടയിലെ ചുവന്ന ചരടും കണ്ടാല്‍ ഹിന്ദുത്വവാദിയെന്നേ പി.പരമേശ്വരനുപോലും തോന്നുകയുള്ളൂ.ഇത്തരം ആളുകളുമായി അടുത്തിടപഴകുന്നതിലെ അപകടം ജി.പി.രാമചന്ദ്രന്‍ സഹകരണ സ്വാശ്രയ സ്കൂളില്‍പ്പെട്ടവര്‍ വിശകലനം ചെയ്തത് ഓര്‍ത്തതിനാല്‍ റിപ്പയറിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഫാസിസത്തിന്റെ കാര്യത്തില്‍ സാമ്പത്തികമാത്രവിശകലനങ്ങളെ നമ്പാനാവില്ല.

വലത്തോട്ടുള്ള ചെമ്മണ്‍പാതയിലേക്കു തിരിഞ്ഞതും ഒരാട് പറമ്പില്‍ നിന്ന് ചാടിവീണതും ഒന്നിച്ചായിരുന്നു.ആട് ഇരയുടെ പ്രതീകമെങ്കിലും പെട്ടെന്ന് ഞെട്ടിപ്പോയി. ധൈര്യം സംഭരിച്ച് മാറിനടന്നെങ്കിലും ആട് വിടുന്ന ലക്ഷണമില്ല. ബെന്യാമിന്റെ ആട്ജീവിതം വായിച്ച ആളാണെന്ന ഭാവമൊന്നും ആടിനില്ല.വഴിമുടക്കല്‍ തുടരുകയാണ്.നാളത്തെ ഹര്‍ത്താലിന്റെ ഭാഗാമായിരിക്കുമോ?ബി.ജെ.പി.യുടെ ഹര്‍ത്താലില്‍ ആട് ഭാഗഭാക്കാകുന്നത് കാവ്യനീതിയല്ല.ഇടതുപക്ഷവും ഇതേ ദിവസം പണിമുടക്കുന്നതിനെ ജമാ അത്തെ ഇസ്ലാമിയോടൊത്ത് ദല്‍ഹിയില്‍ പ്രകടനം നടത്തുന്നതുപോലെ കാണാനാവില്ല.തത്വത്തിലും പ്രയോഗത്തിലും മതരഹിതജീവിതം നയിക്കാന്‍ പിടയുന്നവര്‍ക്ക് തീരെയാവില്ല.മൗലികരചനകളില്‍ തത്വചിന്താപരമായും ചിത്രകഥകളില്‍ പൈങ്കിളിയായും ആട് സംസാരിക്കാറുണ്ടെങ്കിലും കല്ല്കടവിലെ വസ്തുനിഷ്ഠലോകത്ത് ഒരാട് ഇതുവരെ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞിട്ടില്ല.എന്നാലും അറിയാതെ ചോദിച്ചുപോയി.

'നിനക്കന്തുവേണം?'

'താങ്കളുടെ സ്വത്വകഥയിലെ ആടാണു ഞാന്‍.'

'നിന്നെ ഞാന്‍ വര്‍ഗ്ഗമാത്രവാദികളുടെ ആമാശയത്തിലയച്ചതാണല്ലോ?'

'ഞാന്‍ അവിടെ നിന്നും ജയില്‍ ചാടി.'

'എന്തിന്?'

'എനിക്ക് ഇനിയും സംശയങ്ങള്‍ ബാക്കിയാണ്.'

'സംശയങ്ങള്‍ നരിയോടല്ലേ ചോദിക്കുക?'

'അത് കഥയിലല്ലേ?'

'അങ്ങനെയെങ്കില്‍ പ്രബോധനത്തിലെ മുജീബിനോട് ചോദിക്കാമായിരുന്നല്ലോ?'

'സ്രഷ്ടാവിനോട് തന്നെ ചോദിക്കാമെന്ന് വച്ചു.മാത്രവുമല്ല മിനിക്കഥാസാഹിത്യം നിലനിര്‍ത്തേണ്ടത് എന്റേയും ആവശ്യമല്ലേ?'

'ഓഹോ!എന്താ നിന്റെ സംശയം?'

'താങ്കളെന്തിനാണ് അടുത്തുതന്നെയുള്ള തലശ്ശേരിയില്‍ പോകാതെ ഗുജറാത്തില്‍ പോയത്?'

'അത് കഥാകൃത്തിന്റെ സ്വാതന്ത്ര്യമല്ലേ?'

'പക്ഷേ അടുത്തുള്ള കാര്യം പറയാതെ ദുരെയുള്ള കാര്യങ്ങള്‍ പറയുന്നതിനെ താങ്കള്‍ തന്നെയല്ലേ പരിഹസിച്ചത്?'

'ആര് പറഞ്ഞു? നീ എന്റെ ഒരു വായനക്കാരനായിരുന്നോ?'

'ഒരിക്കലുമായിരുന്നില്ല.ഇരകളുടെ മാനിഫെസ്റ്റോ ചവയ്ക്കുന്നതിടയിലാണ് അത് ശ്രദ്ധയില്‍പ്പെട്ടത്.'

'എന്ത്?'

' മാനിഫെസ്റ്റോയിലെ ആദ്യലേഖനത്തിന്റെ ആരംഭം അതാണല്ലോ.ഓര്‍മകള്‍ക്ക് ചിതയൊരുക്കിയിട്ടില്ലെങ്കില്‍ താങ്കള്‍ക്ക് റീകാള്‍ ചെയ്യാനാകും.'

'ശരി.അതിന്?'

'എടാ കഴുവേറീടെ മോനേ, നേരെ തലശ്ശേരിയിലേക്ക് ചെല്ല് എന്നാണ് ഞാന്‍ വാമൊഴിയില്‍ വഴക്കേണ്ടിയിരുന്നത്.'

'തലശ്ശേരിയിലെന്താ?'

'അവിടെ ജീവിച്ചിരുന്ന കുഞ്ഞിരാമേട്ടനെ താങ്കളോര്‍ക്കുന്നില്ലേ?കലാപകാലത്ത് പള്ളി കാത്ത കുഞ്ഞിരാമേട്ടനെ?'

'ഇറാനിയന്‍ സിനിമകള്‍ കാണുന്നതിടയില്‍ ടി.വി.ചന്ദ്രന്റെ ഓര്‍മകളുണ്ടായിരിക്കണം കാണാനായില്ല.എന്നിട്ടും ഞാനോര്‍ക്കുന്നു.'

'കുഞ്ഞിരാമേട്ടന് സ്വത്വബോധമല്ല വര്‍ഗ്ഗബോധമാണുണ്ടായിരുന്നതെന്നറിയാമോ?'

'കുഞ്ഞിരാമേട്ടന്റെ കാര്യത്തില്‍ സൂക്ഷ്മവിശകലനം ആവശ്യമാണ്. രാജീവിന്റേത് ശരി പോക്കറുടേത് തെറ്റ് എന്നിങ്ങനെയുള്ള ലളിതവല്‍ക്കരണങ്ങളില്‍ അഭയം തേടുന്നതിനെ തീ പിടിച്ച ആത്മാവുകള്‍ക്ക് ന്യായീകരിക്കാനാവില്ല.'

'എന്നാല്‍ അതിപ്പോള്‍ തന്നെ വേണം.'

'എന്ത്?'

'സൂക്ഷ്മവിശകലനം.'

'അതാവില്ല.ഒന്നോ രണ്ടോ ഉദ്ധരണികള്‍ ആദ്യഭാഗത്ത് അത്യാവശ്യം വേണം.ഇപ്പോള്‍ ആംഗലേയപുസ്തകങ്ങളെന്നും കയ്യിലില്ല.'

'ഉണ്ടായിരുന്നെങ്കില്‍?'

'ഉദ്ധരണികള്‍ക്ക് പഞ്ഞമുണ്ടാവില്ലായിരുന്നു.ബാക്കി ഭാഗത്തിന് കോപ്പി ആന്റ് പേസ്റ്റ് സങ്കേതം ഉപയാഗിക്കാവുന്നതേയുള്ളൂ.സ്വന്തം പുസ്തകത്തില്‍നിന്നാകണം എന്ന ഉയര്‍ന്ന ധാര്‍മികത വേണമെന്നു മാത്രം.'

'സാംസ്കാരികരംഗത്ത് ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതിങ്ങനെയാണ്?'

'അതില്‍ ഭിന്നവായനകള്‍ സാധ്യമാണ്.ഇപ്പോള്‍ എന്റെ കൂടെ വരൂ.കാളയിറച്ചിയുണ്ടാക്കി ഭാര്യ വീട്ടില്‍ കാത്തിരിക്കുന്നു.വരൂ നമുക്ക് കാളയിറച്ചി കഴിക്കാം.'

'ഞാനൊരു സസ്യഭുക്കാണ്.'

'കുഴപ്പമില്ല.കാളനാകാമെങ്കില്‍ കാളയുമാകാം എന്ന് കേട്ടിട്ടില്ലേ?'

'ഇത് ഓലന്റെ കാര്യത്തിലും ശരിയാകുമോ?'

'പരിഹാസം മിനിക്കഥാകൃത്തുക്കളോടു വേണോ?ഇരകള്‍ സസ്യഭുക്കാകുന്ന സാഹചര്യം മാര്‍ക്സിസം കൊണ്ട് വിശദീകരിക്കാനാവില്ല.'

'സ്വത്വവാദം കൊണ്ട് വിശദീകരിച്ചാല്‍ മതി.'

'സ്വത്വവിശകലനപ്രകാരം സസ്യഭുക്കുകള്‍ സാധാരണയായി ഹൈന്ദവഫാസിസത്തെ പ്രതിനിധാനം ചെയ്യുന്നു. എന്നെ വിടൂ.'

'അതിന് നി സത്യം ചെയ്യണം.'

'എന്ത് സത്യം?'

'ഇനി മിനിക്കഥ എഴുതില്ലെന്ന്.'

'സത്യം.സത്യം.സത്യം.'








Search This Blog